Tuesday, December 27, 2011

കവിത പിറക്കുന്നത്

      കൊച്ചേച്ചി
------------------------------
      കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനെഴുതിയ 'കുരിശിനു മുന്നില്‍' എന്ന കവിത ഈയിടെ 'ബോധി മാഗസിന്‍' പ്രസിദ്ധീകരിച്ചു. ആ കവിത ഇഷ്ടപ്പെട്ട ഒരാള്‍ കവിതയുടെ പശ്ചാത്തലത്തെക്കുറിച്ച് എന്നോടു ചോദിച്ചു. ഓരോ കവിതയ്ക്കും ഓരോ പശ്ചാത്തലം ഉണ്ടായിരിക്കും; കവിത വായിക്കുമ്പോള്‍ അവ മുന്നില്‍ തെളിഞ്ഞ് വരും എന്ന് പറഞ്ഞ് ഞാനതിനെപ്പറ്റി വിശദീകരിച്ചു.

അന്ന് ഡിസംബര്‍ മാസത്തിലെ ഒരു ശനിയാഴ്ച ദിവസം. കുന്നിന്റെ അടിവാരത്തിലുള്ള കുടുംബവീടിന്റെ ഉമ്മറത്തിരുന്ന് കുന്നിനെ മറയ്ക്കുന്ന മൂടല്‍ മഞ്ഞിനെ നോക്കി ഞാനിരുന്നു. വൃക്ഷത്തലപ്പുകള്‍ കൊണ്ട് മറയ്ക്കപ്പെട്ട ആകാശം ഒളിച്ചു കളിക്കുന്നുണ്ടായിരുന്നു. ലേശം തണുപ്പനുഭവപ്പെട്ടിരുന്നതിനാല്‍ എനിക്കാ 

പ്രഭാതം നന്നേ ഇഷ്ടപ്പെട്ടു. ചൂടുകാപ്പിയും മൊത്തിക്കുടിച്ചിരിക്കുമ്പൊള്‍ റോഡിലൂടെ ഒരാള്‍ നടന്നു  പോകുന്നു.എനിക്കു പരിചയമുള്ള മുഖമാണ്.എന്നെക്കണ്ടമത്രയില്‍ അവള്‍ ഗേറ്റു തുറന്ന്  എന്റെ അടുത്തേക്കു വന്നു.ഇത്ര രാവിലെ എവിടേക്കാണ്? ഞാന്‍ ചോദിച്ചു.
''എവിടേക്കെന്നില്ല... ഇറങ്ങി നടന്നു... അത്രമാത്രം''.
വിഷാദത്തിന്റെ കണിക മുറിഞ്ഞു വീഴുന്നതു ഞാനറിഞ്ഞു. ''രാവിലെ തന്നെ അമ്മായിയമ്മയും നാത്തൂനും കൂടി ശകാരം തുടങ്ങി കഴിഞ്ഞു. വയ്യ, മടുത്തു. എവിടെയെങ്കിലും പോയി അല്പനേരം ഇരിക്കണം. മനസ്സു ശാന്തമാകുമ്പോള്‍ പോകണം. കുഞ്ഞുണര്‍ന്ന് എന്നെ അന്വേഷിക്കും... അതുവരെയെങ്കിലും....

അവള്‍ സംസാരിച്ചുകൊണ്ടിരുന്നു....... സ്വകാര്യദുഃഖങ്ങള്‍, ദാമ്പത്യക്ലേശങ്ങള്‍, അസ്വാതന്ത്ര്യങ്ങള്‍, ആത്മാര്‍ത്ഥതയില്ലായ്മ... എല്ലാം പേമാരിയായി പെയ്ത് തീരുകയായിരുന്നു. എന്തിനാണിത്തരം വിവാഹങ്ങള്‍ എന്ന ഉത്തരമില്ലാത്ത ചോദ്യവും. 

ചോദ്യങ്ങള്‍ക്കു പലതിനും അവള്‍തന്നെ ഉത്തരവും പറയുന്നുണ്ടയിരുന്നു.മനസ്സിലിട്ടു നീറ്റിയ ചോദ്യങ്ങളും ഉത്തരങ്ങളും.!..പിന്നെ ഞാനെന്തു പറയാനാണ്?. അവളെ സമാധാനിപ്പിക്കനായി ഞാന്‍ പറഞ്ഞു,”നമ്മെ നാമായിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കാന്‍ ലോകത്തൊരു വ്യക്തിക്കും സാധ്യമല്ല, ഈശ്വരനു മാത്രമെ അത് സാധിക്കൂ. ആത്മാര്‍ത്ഥതയുള്ളവര്‍ക്ക് കുരിശ് എന്നും കൂട്ടിനുമുണ്ടണ്ടാവും“.
.
അവള്‍ വീട്ടിലേക്കു മടങ്ങി. പക്ഷേ എന്റെ ഉള്ളില്‍ നിന്നും അവള്‍ മടങ്ങിയിരുന്നില്ല..അവളുടെ ദു:ഖം എന്റെ ദു:ഖമായി മാറിയ ആ നിമിഷത്തില്‍  ഞാന്‍ പേനയും പേപ്പറും എടുത്തു.  അപ്പോള്‍ രൂപപെട്ടതാണ് ഈ കുഞ്ഞു കവിത.


കുരിശിനു മുന്നില്‍

--------------------
മനസ്സു ശാന്തമാകണം


ഒത്തിരി ശാന്തമാകണം
ഒരുപാടു കോലാഹലങ്ങളില്‍ നിന്നും
മനസ്സ് ഒളിച്ചോടുകയായിരുന്നു.
ഒന്നു കരയാന്‍,
ഒന്നു വിതുമ്പാന്‍,
ഒന്നാശ്വസിക്കാന്‍.

...........
ഞാനാ മാറില്‍
ചാരി നിന്നു തേങ്ങിയോ?
ആ തണുത്ത വിരലുകള്‍

എന്നെത്തലോടിയൊ?

എന്റെ സിരകളിലൂടെ
അരിച്ചിറങ്ങിയ കുളിര്‍മ്മ!
ഒരിളം തെന്നലിന്റെ
നനുത്ത സ്പര്‍ശം....
എന്റെ തലമുടിയില്‍
വീണുടഞ്ഞ നനവ്.......
ഞാനൊന്ന് മയങ്ങിയൊ?

No comments:

Post a Comment